Thursday, 17 May 2012

സാംസ്കാരിക പ്രവർത്തകർക്ക് പ്രതികരണശേഷി നശിച്ചുവോ?

       ഒഞ്ചിയത്തെ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ശ്രീ. ടി.പി.ചന്ദ്രശേഖരന്റെ അരുംകൊലയിൽ സാംസ്കാരിക നായകർ പ്രതികരിക്കാത്തതിൽ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി അത്ഭുതം പ്രകടിപ്പിച്ചിരിക്കുന്നു. വംഗനാടിന്റെ അമ്മ.ജ്ഞാനപീഠജേതാവ്. മഹാശ്വേതാദേവി കേരളത്തിൽ വന്ന് കൊലപാതകരാഷ്ട്രീയത്തെ വിമർശിച്ചിട്ടും നമ്മുടെ ആസ്ഥാന കവികളോ മറ്റുകലാകാരന്മാരോ പ്രതികരിച്ചു കണ്ടില്ല.
        മാതൃഭൂമിലേഖകൻ ശ്രീ.ഉണ്ണിത്താനെ വധിക്കാൻ  ശ്രമിച്ചകേസിൽ ഒരു ഡി.വൈ.എസ്സ്.പി. ( അബ്ദുൾ റഷീദ് ) അറസ്റ്റിലായി. ആ പോലീസിന്റെ ദുർന്നടപടികളെ പത്രത്തിലെഴുതിയതാണ്  ലേഖകൻ ചെയ്ത കുറ്റം. കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ അതും കണ്ടതായി ഭാവിച്ചില്ല.
         മുൻകാലങ്ങളിൽ ഭരിക്കുന്നത് യു.ഡി.എഫ്. ആണെങ്കിൽ ഏതു പ്രശ്നത്തിനും പ്രതികരിക്കുന്ന സാംസ്കാരിക പ്രവർത്തകരെ  സെക്രട്ടറിയേറ്റു പടിക്കൽ കാണാമായിരുന്നു. ഇപ്പോൾ ആ പതിവും ഇല്ലാതായിരിക്കുന്നു.
    മരം വെട്ടുന്നു എന്നുകേട്ടാൽ മുതലക്കണ്ണീരൊഴുക്കുന്നവരും  മനുഷ്യനെ വെട്ടിക്കൊന്നാൽ   പ്രതികരിക്കുന്നില്ല.
      സഹോദരിമാർക്കെതിരെ അതിക്രമമുണ്ടാകുമ്പോൾ സജീവമായി പ്രതികരിക്കുന്നവരും സഹോദരന്മാർ അപകടത്തിൽപെടുമ്പോൾ ഇടപെടുന്നില്ല.
     ഇപ്പോഴാണ് പാവങ്ങൾക്കുവേണ്ടി തെരുവുനാടകങ്ങളിലൂടെ പോരാടിയ സഫ്ദർ ഹശ്മിയുടെ മഹത്വം പതിന്മടങ്ങായിഅനുഭവപ്പെടുന്നത്.    
            സാംസ്കാരിക പ്രവർത്തകർ നിഷ്ക്രിയരായിട്ട് കാലം കുറേയായി.
      പത്തുവർഷം മുൻപ് അന്താരാഷ്ട്ര ബന്ധമുള്ള  സ്പിരിറ്റുകടത്ത് സംഘത്തെക്കുറിച്ച് പോലീസിനു വിവരം കൊടുത്തതിന്   മലയാള നാടക വേദിയുടെ നെടുംതൂണായ ശ്രീ.പി.കെ.വേണുക്കുട്ടൻ നായർക്കെതിരെ ബാലികാപീഡനക്കാരൻ എന്ന വൃത്തികെട്ട കുറ്റം  ആരോപിച്ച് കേസ് കെട്ടിച്ചമച്ചു. അതിനു നിൽനില്പുണ്ടാവില്ലെന്ന് ഭയന്ന് മറ്റൊരു പീഡനക്കേസുകൂടി ആരോപിച്ച് പത്രങ്ങളും ചാനലുകളും ആഘോഷിചു.
     എന്തുകൊണ്ടോ കള്ളക്കേസിനു പോയില്ല. സ്പിരിറ്റുകടത്തുകാരും പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള  അവിഹിതബന്ധത്തിന്റെ ഫലമായി വേണുക്കുട്ടൻ നായർ അപമാനിതനായി. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന സാംസ്കാരിക നായകർ പോലും പ്രതികരിച്ചില്ല. വേണുക്കുട്ടൻ നായർ വഹിച്ചിരുന്ന പദവികൾ ആരൊക്കെയോ പങ്കിട്ടെടുത്തു. കോടതിപോലും അഴമതി നടത്തുന്നു എന്ന് സഖാവ്. വി.എസ്സ്. അച്യുതാനന്ദൻ പറഞ്ഞത് ശരിവയ്ക്കുന്ന രീതിയിൽ വിധിവന്നു. രണ്ടുവർഷത്തെ വെറും തടവ്. കേസ് തെളിയിച്ചിട്ടല്ല.സംശയത്തിന്റെ പേരിൽ.
സ്പിരിറ്റുകടത്തുകാരെ വിസ്തരിക്കാൻ വനിതാജഡ്ജ് അനുവദിച്ചുമില്ല. അന്ന് ഞാൻ ഒരു നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്തു. മന്ത്രിമാർക്കും സാംസ്കാരിക പ്രവർത്തകർക്കും എത്തിച്ചു. ആരും മിണ്ടിയില്ല. അത് ഞാൻ കുറിക്കട്ടെ.
           മലയാളനാടകവേദിയുടെ വളർത്തച്ച്ഛൻ എന്ന് ഡോ.കെ.അയ്യപ്പപ്പണിക്കർ വിശേഷിപ്പിച്ച പി.കെ.വേണുക്കുട്ടൻ നായരെ കെ.കരുണാകരന്റെയും ഇ.കെ.നായനാരുടേയും സർക്കാരുകൾ അവാർഡുകൾ നൽകി പുകഴ്ത്തി.  ആന്റ്ണി സർക്കാർ ബാലികാപീഡനക്കാരൻ എന്ന അവമതി ചാർത്തി ഇകഴ്ത്തി.  വി.എസ്സ്. സർക്കാർ അതിനു കുടപിടിച്ചു.  ചാനലുകളും പത്രങ്ങളും അതിനു പ്രചാരം നൽകി.
     വേണുക്കുട്ടൻ നായർ ഏതുബാലികയെയാണ് പീഡിപ്പിച്ചത് ? ആരെ രക്ഷിക്കാനാണ് നിയമപാലകർ വേണുക്കുട്ടൻ നായരെ ബലിയാടാക്കിയത് ? സത്യാന്വേഷിയായ ഒരു സാംസ്കാരിക പ്രവർത്തകനെങ്കിലും ഇല്ലാതെപോയതെന്ത് ?
        ഐ.പി.സി. 376, 450 എന്നീ വകുപ്പുകൾ ചാർത്തി വേണുക്കുട്ടൻ നായരെ ഇല്ലായ്മ ചെയ്യാൻ ആന്റ്ണി സർക്കാരിന്റെ പോലീസ് സേന ശ്രമിച്ചത് ജ്യോതിഷത്തിന്റേയും ഗീതാപഠന ക്ലാസ്സിന്റേയും മറവിൽ തട്ടിപ്പു നടത്തുന്ന കേരളത്തിലെ ഒരു വലിയ സ്പിരിറ്റുകടത്തു സംഘത്തെ രക്ഷിക്കാനായിരുന്നുവെന്ന് എത്രപേർക്ക് അറിയാം ?
       ഇന്നോളം മുടവൻ മുകളിൽ താമസിച്ചിട്ടില്ലാത്ത വേണുക്കുട്ടൻ നായർ മുടവന്മുകളിൽ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നാടകനടിയെ പീഡിപ്പിക്കുന്നതെങ്ങനെയെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? പീഡനകഥയുമായിവന്ന നാടകനടി എന്തുകൊണ്ട് വേണുക്കുട്ടൻ നായർക്കെതിരെ നിയമനടപടി സ്വീകരിച്ചില്ല ?
            376 ആം വകുപ്പിന്റെമേൽ വിചാരണ നടത്തിയിട്ട് തെളിയിക്കാനാകാതെ വന്നപ്പോൾ 354 ആം വകുപ്പുചാർത്തി വേണുക്കുട്ടൻ നായരെ രണ്ടുവർഷത്തെ വെറും തടവിനു ശിക്ഷിച്ചത് ന്യായമോ എന്ന് ആരെങ്കിലും തിരക്കിയോ ? എന്നാൽ അറിയുക. അന്യായമായ ആ വിധിപ്രസ്താവത്തിന്റെ കാരണം വിധിപ്പകർപ്പിലെ നാല്പത്തിയഞ്ചാം പേജിലുണ്ട്. നിയമമന്ത്രി എം. വിജയകുമാർ, മന്ത്രി സുധാകരൻ, എം.പി.പന്ന്യൻ രവീന്ദ്രൻ എന്നിവരുമായി ആ സ്പിരിറ്റുകടത്തുസംഘത്തിനു ബന്ധമുണ്ടെന്ന സത്യം ആ പേജിലുണ്ട്. 
      ഗീതാചാര്യൻ ഭക്തദാസൻ മാണിക്കോത്തു പത്മനാഭൻ, ഭാര്യ വൽസല, സ്വാമി, മധുസ്വാമി, സത്യാനന്ദൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന മൂത്തമകൻ, അയാളുടെ ഭാര്യ ബോംബെ മലയാളി ബിന്ദു, ഗോപി,സായി, സുധാലക്ഷ്മി, രവി, സുരേഷ് എന്നിവർ നാലുമാസം വേണുക്കുട്ടൻ നായരുടെ അയൽവാസികളായി താമസിച്ച് അദ്ദേഹത്തിന്റെ ഫോണുപയോഗിച്ച് 20 ലക്ഷം രൂപയുടെ തട്ടിപ്പു നടത്താൻ ശ്രമിച്ചു, അത് അദ്ദേഹം പൊളിച്ചു. അതിന്റെ ദേഷ്യത്തിൽ മധുസ്വാമിയും ബിന്ദുവും രവിയുമൊക്കെ വേണുക്കുട്ടൻ നായരുടെ വീട്ടിലെത്തി അതിക്രമം കാണിച്ചു.  തന്റെ ഫോണിലൂടെ നടത്തിയ സ്പിരിറ്റിടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ വേണുക്കുട്ടൻ നായർ നാട്ടുകാർക്കും പോലീസിനും നൽകിയതിനാൽ സ്പിരിറ്റുകടത്തുകൾ പിടിക്കപ്പെട്ടു. നൂലിയം പാറമടയിലെ സ്പിരിറ്റിടപാടിൽ സംഘത്തലവനായ മധുസ്വാമി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ മാണിക്കോത്തും കുഡുംബവും നാട്ടുകാരിയും വനിതാകമ്മിഷൻ അധ്യക്ഷയുമായ കമലത്തെ സ്വാധീനിച്ച് വേണുക്കുട്ടൻ നായരെ അനുനയിപ്പിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടു.  താമസിയാതെ ആ സംഘത്തിന്റെ സ്പിരിറ്റുവണ്ടി മുടവൻ മുകളിൽ അവരുടെ വീട്ടിനടുത്തു നിന്നും നാട്ടുകാർ പിടിച്ച് പോലീസിനു കൈമാറി. പൂജപ്പുര എസ്സ്.ഐ. കൃഷ്ണകുമാർ മഫ്റ്റിപ്പോലീസിനെ അയച്ച് സൂത്രത്തിൽ    ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന        വേണുക്കുട്ടൻ നായരെ സ്റ്റേഷനിലെത്തിച്ച് ആ സംഘവുമായി രമ്യതയിലെത്തിക്കാൻ ശ്രമിച്ചു. അവരുടെ തട്ടിപ്പുകളെക്കുറിച്ച് തന്റെ അഭിഭാഷകന അറിയിച്ചു കഴിഞ്ഞെന്നും അദ്ദേഹം മുഖാന്തിരം അവർക്കെതിരെ കേസ്സ് ഫയൽ ചെയ്യുകയാണന്നും വേണുക്കുട്ടൻ നായർ എസ്സ്.ഐ. യെ അറിയിച്ചു.  തുടർന്ന് വേണുക്കുട്ടൻ നായരെ സ്റ്റേഷനിൽ അടച്ചിട്ട് കള്ളക്കേസ്സ് ഉണ്ടാക്കുകയായിരുന്നു.
      കള്ളത്തെളിവു നൽകാൻ എസ്സ്.ഏ.ടി.യിലെ ഡോക്ടർ തയ്യാറായില്ല. ആ സംഘത്തിന് സ്പിരിറ്റുകടത്തിനു വേണ്ട സഹായങ്ങൾ നൽകിയിരുന്ന മ്യൂസിയം സി.ഐ.ശ്രീധരൻ മധുസ്വാമിയുടെ സഹോദരി സുധാലക്ഷ്മിയെക്കൂട്ടി ഗോവിന്ദൻസ് ആശുപത്രിയിലെ ഡോക്ടർ മേരി ജോസഫിനെക്കൊണ്ട് കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചു.  സുധാലക്ഷ്മിയുടെ മകളുടെ മൂത്രത്തിൽ രക്തത്തിന്റെ അംശമുണ്ടെന്നും വേണുക്കുട്ടൻ നായർ നാലുമാസം മുമ്പ് അതിനെ പീഡിപ്പിച്ചതുകൊണ്ടാകാം അതുണ്ടായതെന്നും ഡോക്ടർ മൊഴി നൽകി. എന്നാൽ അതിനെ ഗോവിന്ദൻസ് ആശുപത്രിയിൽ ചികിൽസിച്ചതിന് യാതൊരു രേഖയുമില്ല. അതിന്റെ മൂത്ര പരിശോധനയിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുമില്ല.
   ആ സംഘം ഇപ്പോഴും ഭരണപക്ഷത്തിലെ സ്വാധീനം ഉപയോഗിച്ച് പോലീസിനെക്കൊണ്ട് വൃത്തികേടുകൾ പലതും ചെയ്യിക്കുന്നു.  ആ സംഘത്തിന്റെ ഗുണ്ടായിസത്തെക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടാൽ പോലീസ് പരാതി കീറിക്കളയുന്നു.  പരാതിക്കാരെ പ്രതികളാക്കുന്നു.  മുടവന്മുകൾ സ്പിരിറ്റുകേസ് തെളിയിക്കാൻ കർമ്മശേഷിയുള്ള ഏതെങ്കിലും പോലീസ് തയ്യറായെങ്കിൽ! മുഖ്യമന്ത്രി മുതൽ രാഷ്ട്രപതിക്കു വരെ വേണുക്കുട്ടൻ നായർ പരാതി നൽകി. ഒരു ഫലവും ഉണ്ടായില്ല.  മദ്യവിരുധസമിതിയും കണ്ടില്ലെന്നു നടിക്കുന്നു.  ആ കുഡുംബത്തെക്കുറിച്ച് അറിയുന്ന ഒരാൾ വേണുക്കുട്ടൻ നായർക്ക് അയച്ച കത്ത് അടുത്ത ദിവസം കുറിക്കാം.

4 comments:

  1. സാംസ്കാരികക്കാര്‍ ഗര്‍ഭിണിപ്പശുക്കളെ കൊല്ലുന്നുണ്ടോ എന്ന് കണക്കെടുക്കാന്‍ പോയിരിക്കയാ...

    ReplyDelete
    Replies
    1. ഒടുവിലിതാ തൃശൂരിലും തിരുവനന്തപുരത്തും സാംസ്കാരിക പ്രവർത്തകർ പ്രതികരിക്കുന്നു. മഹാശ്വേതാദേവിയുടെ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. ഇവിടുള്ളവരുട കണ്ണുതുറപ്പിക്കാൻ ആ അമ്മ ഇവിടെ വന്നു.

      Delete